ചെറുപ്പത്തിലേ
ഞാൻ അങ്ങനെയാണ്…
‘പൂമ്പാറ്റ’
വായിക്കുമ്പോൾ,
'വീട്ടിലേക്കുള്ള
വഴി കാണിക്കൂ' 
പേജ്
ഞാൻ വേഗം മറികടക്കും.
എനിക്കിഷ്ടമേ
ആയിരുന്നില്ല,
തുടങ്ങുന്നത്
വ്യക്തമാണെങ്കിലും 
 'വീട്ടിൽ' എത്തിക്കുമോ 
എന്നുറപ്പില്ലാത്ത
വഴികൾ, എൻ്റെ വരകൾ ...!
(അന്നേ ഞാൻ തീരുമാനിച്ചിരുന്നു
വലുതാകുമ്പോൾ
വീട്ടിൽ
നിന്ന്, തുടക്കത്തിലേക്ക് 
വഴിവരയ്ക്കുന്ന  കളിയായി
സ്വയംമാറിയൊരു
'പൂമ്പാറ്റ'ചിറകിൽ
കയറിപ്പറ്റുമെന്ന് )
എത്ര
അനിശ്ചിതമാണല്ലേ ...
ഒടുക്കം
എങ്ങെന്നറിയാത്ത  
പുഴയുടെ
വഴികൾ ?
എങ്ങോട്ടെന്ന്
രൂപമില്ലാത്ത 
കാറ്റിന്റെ
ദിശമാറി വീശലുകൾ?
(ഹോ ..  വല്ലാതെ പൊള്ളിക്കുമായിരിക്കും ആ വഴികൾ ..!)
എന്നാൽ
എത്ര
ആത്മവിശ്വാസത്തോടെയാവുമല്ലേ
ഭൂമിയിൽ
തന്നെ എത്തുമെന്നുറപ്പുള്ള 
മഴയുടെ
പെയ്യലുകൾ...!
മണ്ണുണ്ടെന്ന   ഉറപ്പിൻ
മേലുള്ള
തളർന്ന
തൂവലിൻറെ 
വാടിയ
പൂവിന്റെ   
മരംമടുത്ത
പഴങ്ങളുടെ   
പൊഴിയലുകൾ...!
(ഹോ
..  വല്ലാതെ
കൊതിപ്പിക്കുമായിരിക്കും ആ വഴികൾ ..!)
പക്ഷെ, 
അന്നും (ഇന്നും)
കൈപിടിച്ച്
നീ ചോദിച്ചിരുന്നു
“  തുടക്കം  എന്നത്
ഇന്നാണ് ,
ഒടുക്കം
എന്നത് 
കാഴ്ചക്കതീതമായ നാളെയും.
മുന്നിലെന്തെന്നുഗൗനിക്കാത്ത
പുഴയെപ്പോലെ,
വേലികളില്ലാതെ
ദിക്കെട്ടും
തെന്നി നീങ്ങുന്ന 
കാറ്റിനെപ്പോലെ,
ഇന്നിനെ
പുണർന്നൊഴുകുന്ന 
നാം ആയിക്കൂടെ നമുക്കെ”ന്ന്.
അന്ന്
കഴിഞ്ഞു ...ഇന്നായി.
നാളെയും
ഉണ്ടായേക്കാം...!
നീ കാറ്റായും പുഴയായും
എന്നിൽ കുരുങ്ങാതെ
… ഇന്നിൽ…
അതിനിടയിലേതൊക്കയോ
നിമിഷങ്ങൾ
നമ്മൾ പകുക്കുന്നു ...!
ഞാനോ...വീടുതിരഞ്ഞുകൊണ്ടു 
തളർന്നു
കൊഴിഞ്ഞ ഇലയായി,
നിറംകെട്ടു
വാടിയ പൂവായി 
പറക്കാൻ
മറന്ന തൂവലായി 
നിന്നിലെത്താതെ…
നാളെയിൽ …
അതിനിടയിലേതൊക്കയോ
നിമിഷങ്ങൾ
മാത്രം നമ്മൾ പകുക്കുന്നു ..!
ഒരു പക്ഷെ.... നാളെ
എൻ്റെ / നിൻ്റെ തെറ്റുകൾ
എൻ്റെയോ, നിൻ്റെയോ ശരികളായേക്കാം...
എന്നിരുന്നാലും ഇന്ന്
നീയൊഴുകുന്നു ...ഞാൻ തിരഞ്ഞുകൊണ്ടേയിരിക്കുന്നു ...!!!
********
PC: google

No comments:
Post a Comment