കഥകൾ

Thursday, March 01, 2018

വഴികളും, ഒഴുക്കുകളും ഗൗനിക്കാത്ത,
ലോകത്തെ, കാലത്തെ കൂസാത്ത,
മദംപൊട്ടിയ ഒരു ഒറ്റയാൻ ...
എന്റെ പ്രണയത്താൽ മാത്രം മെരുങ്ങിയേക്കാവുന്ന,
ഇണങ്ങിയേക്കാവുന്ന
ഒരു ഒറ്റയാൻ .....!
ആ മുരടൻ എന്നെ മാത്രം പുറത്തേറ്റി,
തുമ്പിയാലൊന്നു ചേർത്തുവച്ച് -
കാടും മേടും അലയണം.
എന്റെ കുട്ടിക്കളി ഏറുമ്പോൾ,
ശരീരം ഒന്ന് കുലുക്കി,
ഒരു ചെറുചിരി പോലും വിടരാതെ,
"ഇപ്പോൾ താഴെയിടുമെന്നു" മുരടനക്കണം.
അല്പം കബനികോരി എന്നിലേക്ക്‌ തെറിപ്പിച്ച്‌,
തേക്കിലക്കുമ്പിളിൽ കാട്ടുനെല്ലിക്ക പൊട്ടിച്ചു തരുമ്പോൾ,
"ഇനി ബാണാസുരനിലേക്ക് " എന്ന് എനിക്ക് കിണുങ്ങണം.
"ഹോ മഹാ ശല്യം തന്നെ"
എന്നുമുഖം കറുപ്പിച്ചവൻ നടക്കുമ്പോൾ
ആ പാളച്ചെവിയിൽ
ഊതി ഇക്കിളിയാക്കണം.
"ഒന്നടങ്ങുന്നുണ്ടോ"
എന്ന് ചോദിക്കുമ്പോൾ
ആ പുറം കഴുത്തിലൊന്നു കടിക്കണം.
ബാണാസുരന്റെ നിറുകയിൽ
കിതച്ചെത്തുമ്പോൾ
അനുവാദം കാക്കാതെ,
പുറത്തുനിന്നിറങ്ങാതെ
അവനെ ചേർത്തു പിടിക്കണം.
"നിന്നെ പോലൊന്നിനെ കണ്ടിട്ടില്ലെന്നു"
പറഞ്ഞവൻ എടുത്തിറക്കും വരെ
അവിടത്തന്നെയിരിക്കണം.
കല്ലുംമുള്ളും തറഞ്ഞ കാൽകളിൽ
ഇത്തിരിക്കുഞ്ഞൻ കൺകളിൽ,
പരുപരുത്ത തുമ്പിയിൽ,
തളർന്ന മസ്തകത്തിൽ,
മദപ്പാടിൽ,
അമർത്തിയമർത്തി ചുംബിക്കണം.
പിന്നെയാ തല മടിയിൽ വച്ച്,
"മൊശകൊട.. എത്ര ഇഷ്ടാന്നറിയോടാ, പട്ടിക്കുട്ടി.."
എന്നൊരമ്മയാവണം.
ആ തലയിൽ തലോടി മാനം നോക്കി കിടന്ന്
ഒരോ പാട്ടിലേയും-
പ്രണയവും, നോവും, കിനാക്കളും
ഒരുമിച്ചറിയണം.
അതിൽ ലയിച്ചവൻ കിടക്കെ
അവനിൽ പ്രണയം ഉണ്ടാകുമോയെന്ന്,
ഞാനാകുമോ അവൻ്റെയുള്ളിലെന്ന്
എപ്പോഴത്തെയുംപോലെ,
എനിക്ക് ആകുലപ്പെടണം.
ബാണാസുരനിറങ്ങി നാളെ
ഞാൻ കൂട്ടിലേക്കും,
അവൻ കാട്ടിലേക്കും
സ്വത്രന്ത്രമാകുന്നതിനെക്കുറിച്ചോർത്തു
കണ്ണും നെഞ്ചും കലങ്ങണം.
അപ്രതീക്ഷിതമായി,
അവനെൻ്റെ വയറിൽ മുത്തി
"നീ പോണ്ടെടി പെണ്ണെ, എൻ്റെ പുറത്തെന്നെ കൂടിക്കോ"
എന്നുപറയുമെന്ന്,
വെറും വെറുതെ മോഹിക്കണം.
അറിയാതെപ്പോഴോ എന്നെ തഴുകുന്ന
ആ തുമ്പിക്കയ്യിൽ
-നക്ഷത്രങ്ങൾക്കും ഭൂമിക്കുമിടയിലെ
ആ സ്വർഗത്തിൽ-
തലചായ്ച്ചു ആകുലതകൾ മറന്നുറങ്ങണം...!
എന്നെ ആ സ്വർഗ്ഗത്തിൽ എന്നേക്കുമായുറങ്ങാൻ വിട്ട്
പിറ്റേന്നവൻ മാത്രം ഒറ്റയ്ക്ക് കുന്നിറങ്ങണം...!!!