കഥകൾ

Friday, June 07, 2024

 നൂറുമേനി താരകം വിളയുന്ന 

വിണ്ണിനും,

ചൂടുറവ  കിനിക്കുന്ന മണ്ണിനും 

ഉടയവളെ ...


കൂറമുള്ളിൽ കുടുങ്ങി വാർന്നില്ലല്ലോ,

കൂമൻ മൂളുന്ന ഇരുളിൽ 

ഒറ്റയായി വിളറിയില്ലല്ലോ,

ആഴ്ന്നു കയറിയ മുള്ളുകളൊന്നും 

പഴുത്തു പുഴുത്തില്ലല്ലോ,


പിന്നെന്തിനു  ഗ്രഹണം വരിച്ച 

വഴികളിൽ വെറുതെ 

"പൂവോ?, പൂമ്പാറ്റയോ ?" എന്ന് 

മിഴി പൊഴിയുന്നു??

കൊഴിഞ്ഞിലയെ നോക്കി, 

അല്ലെങ്കിൽ 

ഒരടർന്ന തൂവലിനെ നോക്കി 

ഇടറിപ്പോകുന്നു ??

Monday, April 29, 2024

 “കൊഫായ് ...” 

ബുഷ്ക്രീക് എന്നറിയപ്പെടുന്ന സാമാന്യം വിസ്താരമുള്ള അരുവി ആരോനദിയിൽ ചേരുന്ന ഭാഗത്ത് രൂപം കൊണ്ട മണൽതിട്ടയിൽ ഏതോ അമാനുഷൻ അടുക്കി ചേർത്ത് വച്ചത് പോലുള്ള ഒരു പാറക്കൂട്ടമുണ്ട്.  ആ പാറക്കൂട്ടത്തിന്റെ പടിഞ്ഞാറ് വശത്തെ ചെറുതും വലുതുമായ പാറകളിൽ പിടിച്ചു കയറി, ആരോനദിയെയും, ക്രൌൺ മലനിരകളേയും നോക്കി ഒറ്റയാനെ പോലെ തലഉയർത്തി നിൽക്കുന്ന കൂട്ടത്തിലെ ഒരു പരന്ന പാറപ്പുറത്ത് കിടക്കുകയായിരുന്നു ചോയ് ലാം. (പണിക്കിറങ്ങാത്ത ദിനങ്ങളിലും, പണികഴിഞ്ഞു കുഴങ്ങിയ രാത്രികളിലും അവിടെ വന്നങ്ങനെ കിടക്കാറ് പതിവാണ് ലാമിന്, 'ഫെയ്-ലൂങ്' എന്ന് പേരിട്ടുപതിച്ചെടുത്ത  ആ പാറക്കൂട്ടമായിരുന്നു ലാമിൻ്റെ ലോകം).

ആരോടൌണിനെ ചുറ്റി കിടക്കുന്ന ക്രൌൺപർവ്വത നിരകൾ തൂണുകൾ ആണെന്നും അതിന് മുകളില് വലിച്ചു നീട്ടി കെട്ടിയിട്ടുള്ള നീലത്തടാകമാണ് ആകാശം എന്നും,  പകൽ മുഴുവൻ നടന്ന്  ആ പർവ്വതനിരകൾ കയറി അതിനുമുകളിൽ നിന്നും ആകാശമെന്ന ജലാശയത്തിലേക്ക് ഒഴുകിയിറങ്ങി, നെടുങ്ങനെ നീന്തുന്ന ആത്മാക്കളാണ് നക്ഷത്രങ്ങൾ എന്നും; അതിൽ ഭൂമിയിൽ ഒന്നിക്കാൻ പറ്റാത്ത പ്രണയികളുടെ ആത്മാക്കൾ ആ നീലത്താടകത്തിൽ വച്ച് വീണ്ടും കണ്ടു മുട്ടുകയും, ഇണചേരുകയും അനേകം നക്ഷത്രക്കുഞ്ഞുങ്ങളെ ജനിപ്പിക്കുകയും അങ്ങനെഉണ്ടായ കുടുംബങ്ങളാണ് നക്ഷത്രക്കൂട്ടങ്ങൾ എന്നുമൊക്കെ സങ്കൽപ്പിച്ച്, ഉറക്കമില്ലാത്ത ചില രാത്രികളിൽ ഈ പാറപ്പുറത്ത് വന്നിരുന്ന് അവരോട് സംസാരിക്കാൻ ലാമിനിഷ്ടമായിരുന്നു. 

അല്ലെങ്കിലും നാടും, വീടും, വിട്ട് കാറ്റുപോലും പരിചയമില്ലാത്ത ഒരു നാട്ടിലേക്ക് ജീവിതം തള്ളിയിട്ടവന്, ചുറ്റുമൊരു  സങ്കൽപ്പലോകമുണ്ടാക്കി അതിൽ വിരാജിക്കാം എന്നല്ലാതെ സ്വന്തമായി എന്തുണ്ട്, അസ്ഥിത്വദുഃഖമല്ലാതെ? 

വേനൽക്കാലത്തെ ശനി, ഞായർ ദിവസങ്ങളിൽ കുടുംബവും കുട്ടികളുമൊത്ത് ഉച്ചഭക്ഷണവും കെട്ടിയെടുത്ത് സായിപ്പന്മാർ ആ മണൽ പരപ്പിൽ എത്തുക അതിസാധാരണമായിരുന്നു. വെള്ള കോർസെറ്റും, അതിനു മുകളിൽ നേർത്ത കോട്ടൻകൊണ്ടുള്ള ഞൊറികളുള്ള ഉയർന്ന കഴുത്തും, കൈനീണ്ട ബ്ലൗസും, ഇരുണ്ട കളറിലുള്ള കാൽപാദം വരെയെത്തുന്ന പാവാടയും, പലതരം കളറിലും, വലിപ്പത്തിലും ഉള്ള പൂക്കൾ  തുണിചേർത്ത ബോണെറ്റും  ധരിച്ച, വെള്ളക്കാരിഅമ്മമാർ, തുമ്പികളെ പോലെ വെള്ളത്തിലേക്കും കരയിലേക്കും പറന്നു നടക്കുന്ന കുട്ടികളെ മെരുക്കാൻ പെടാപ്പാട് പെടുമ്പോൾ, പുരുഷന്മാർ ചുരുട്ടും കടിച്ചു പിടിച്ച്, അരയോളം വെള്ളത്തിൽ നിന്ന് ട്രൌട്ട് മൽസ്യത്തിനായി ചൂണ്ടയിടുകയായിരിക്കും. 

ഇതൊക്കെ കണ്ടാസ്വദിച്ചു കൊണ്ട്, മണൽതിട്ടക്ക് അതിരു വരച്ചു കൊണ്ട് തഴച്ചു വളരുന്ന റ്റോയി-റ്റോയിയുടെയും, ഹരകെകെ ചെടികളുടേയും പുറകിലായി, കൊമ്പുകൾ നിലത്തേക്ക് തൂങ്ങി, ഒരൊറ്റമരക്കാടായി വിലസുന്ന, വില്ലോ മരത്തിന്റ്റെ ഉച്ചിയിൽ ലാം ഇരിക്കുന്നുണ്ടാകും. “ചൂണ്ടയാണെന്നും, കുരുങ്ങിയാൽ ഒടുങ്ങുമെന്നും, തലമുറകളായി പാടിപ്പറഞ്ഞിട്ടും, പ്രലോഭനങ്ങളിൽ പെട്ട് ജീവിതം തുലച്ചല്ലോ എന്നെപ്പോലെ” എന്ന് ചിലപ്പോഴവൻ, സായിപ്പിൻ്റെ  ചൂണ്ടയിൽ പിടയുന്ന മീനിനോട് കലമ്പും. ഇടയ്ക്കിടെ അവിടെ പിക്നിക്കിനു വരാറുള്ള ഒരു കുടുംബത്തിലെ പാടലവർണ്ണത്തിലുള്ള, പഞ്ഞിമുട്ടായിയെ ഓർമ്മപ്പെടുത്തുന്ന മൂന്നുവയസ്സുകാരിയെ കാണുമ്പോൾ അവന് മെയ്-ഫെങ്നെ ഓർമ്മവരും. ഒറ്റപ്പെങ്ങളുടെ, ഒറ്റപ്പെൺകുട്ടി അവൻ്റെ കൈവിടുവിച്ച്  അപ്പൂപ്പൻ താടിയുടെ പുറകെയോടും, അവൻ ഒറ്റനിൽപ്പിൽ ഉറഞ്ഞ് കരയും. ആ പഞ്ഞിക്കുടുക്കയുടെ അടുത്തേക്ക് ഓടിച്ചെല്ലാൻ ലാം കൊതിക്കും. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ ആരോടൌണിന്റെ വടക്ക് ഭാഗത്തുള്ള, ഏറ്റവും നിശ്ചലമായ, സൂര്യപ്രകാശം നേരെ കടന്നു ചെല്ലാത്ത, ഈർപ്പം നിറഞ്ഞ ഒരു തടവറയെ ഓർമിപ്പിക്കുന്ന, ബുഷ്ക്രീക്കിന്റെ കരയിലേക്ക് തള്ളപ്പെട്ട, ഏതാണ്ട് ഇരുപതോളം മാത്രം വന്നിരുന്ന ചൈനക്കാർക്ക്, വെള്ളക്കാർ പോയി കഴിഞ്ഞാൽ മാത്രം വന്നിരിക്കാനും, ചൂണ്ടയിടാനും അലിഖിത നിയമം ഉണ്ടായിരുന്ന ഒരിടമായിരുന്നു ആ മണൽത്തിട്ടയും പാറക്കൂട്ടവും.

വേനൽകാലത്തെ നിലാവുള്ള രാത്രികളിൽ, ഒറ്റപ്പെടലിന്‍റെ പാരമ്യത്തിൽ, ലാം ഫെയ്-ലൂങിൽ എത്തിപ്പിടിച്ച് കയറും. അവളുടെ മാറോട് ഒട്ടിച്ചേർന്നുകിടന്ന് “എന്നെ അങ്ങാക്കാണുന്ന പർവ്വതശാഖികളെ  പൊതിഞ്ഞുമൂടിയ മേഘക്കെട്ടുകൾക്കിടയിലൂടെ പറുദീസയുടെ രഹസ്യങ്ങളിലേക്ക് കൊണ്ട് ചെന്നാക്കൂ” എന്നു കേഴും. ആ യാത്രയുടെ നിംനോന്നതികളിൽ അവൻ ആനന്ദത്തിന്റെ അത്യുന്നതങ്ങളിൽ ചേക്കേറി, ഒരു മയിൽപ്പീലിത്തുണ്ടായി ദേശവും, ദിക്കുമില്ലാതെ ഒഴുകി നടക്കും. അപ്പോഴൊക്കെയും അവൻ വെറുമൊരു ‘ചൈനമാൻ’ അല്ലാതെ മനുഷ്യനായി, ചോയ് ലാം ആയി ആത്മാഭിമാനത്തോടെ ലോകത്തെ നോക്കും. മറ്റുചില ഇരുണ്ട ദിനങ്ങളിൽ അവൻ ഫെയ്-ലൂങിൽ ചേക്കേറി, ദിഈറ്റ്സ  വായിക്കും. പസഫിക് സമുദ്രവും കടന്നാ രാഗങ്ങൾ  ഷുജിയാൻ  നദിയിൽ തട്ടി, പാൻയുവിലെ തന്റെ പ്രിയപ്പെട്ടവരിൽ മാറ്റൊലി കൊള്ളുന്നതായി നിനച്ചവൻ വിതുമ്പും. 


“കൊഫായ്...” വീണ്ടും വിളി കേട്ടത് പോലെ.....




Monday, January 30, 2023

ദേശാടനക്കിളി കരയാറില്ല  












മുറ്റത്തെ നടയിറങ്ങുന്ന  ഇടവഴി

കറുത്തതായിരുന്നു.

വാളുപോലെ മൂർച്ചയുള്ള കല്ലുകളെ 

അതിവിദഗ്ധമായി ഒളിപ്പിച്ചിരുന്നു.


അതറിയാതെ, 

വെളിവും, വെളിച്ചവും നഷ്ടപ്പെട്ട്  

വീട് വിട്ടിറങ്ങിയവളുടെ

-പ്രതീക്ഷപോലും നുറുങ്ങുവെട്ടമാവാതെ- 

കാൽനഖം കല്ലുകാച്ചി, പൊട്ടിയടർന്നു പോയി.


"ദിക്കറിയില്ലെങ്കിലും നടയല്ലാതെ വേറെന്തു വഴി?"

കൂമൻ മൂളുന്ന കരിമുരിക്കിനടിയിലെ പൊന്തയിൽ നിന്ന് 

അന്തിമുല്ല.

"നാശം പിടിക്കാൻ... ഓർമ്മയുടെ കുന്തിരിക്കമണമാണ്‌

അസത്തെ നിനക്ക്"  എന്ന് പ്രാകി, മുന്നോട്ടാഞ്ഞപ്പോഴേക്കും 

"ഓർമ്മകളെ എന്തിനാടോ ശവമഞ്ചമേറ്റുന്നത് 

പ്രാണവായുവായിരുന്നില്ലെ?" എന്നൊരു പുള്ളോർക്കുടം 

അടക്കം പറഞ്ഞതുപോലെ. 


പെട്ടെന്നടർന്നു തൂങ്ങിയ പെരുവിരലുമായി 

ഞാനോടി ശംഖുമുഖത്തെ ബെഞ്ചിലിരുന്നു. 

ഉപ്പിച്ചു കയ്ക്കുന്ന കടൽ വെള്ളത്താൽ 

കാലും, 

ചാറ്റല്മഴയാൽ നെഞ്ചും മുറികൂട്ടി, 

കൊക്കൂണടർത്താൻ ഇളംചിറകു മൂർച്ചയാക്കി.


മുത്തിചുവപ്പിക്കട്ടെ നിന്നെയെൻ്റെ പെണ്ണേ  

പുറംചെവിയിൽ ഒരു തിരയനക്കം. 

"പുന്നാരം നിർത്തൂ നീ,

കേട്ടുതഴം വന്ന ശീലുമാറ്റി ഇത് പറയൂ...

നിന്റെ ആഴങ്ങളിൽ ഞാൻ കണ്ട വർണ്ണമീനുകൾ 
മാത്രമാണോ നീ ഒളിപ്പിക്കുന്നത്? 
അതോ പവിഴപ്പുറ്റുകൾക്കിടയിൽ 
ഒരു തിരണ്ടിവാൽ നീ കരുതിയിട്ടുണ്ടോ ?

മൂന്നു നക്ഷത്രങ്ങൾക്കപ്പുറം സർവ്വം വിഴുങ്ങിയായ 

ഒരു ഇരുണ്ട ഗർത്തം നീ പേറുന്നുണ്ടോ?

'നിന്നോളം നിറഞ്ഞീയെന്നിൽ ആരെന്നു' 

നീ പാട്ടുപെട്ടിയിൽ പലരോടായി ഘോഷിക്കുന്നുണ്ടോ?"


അറിയില്ല, അറിയേണ്ടതുമില്ലെനിക്ക് 

നിൻ്റെ പറുദീസകളെ വിട്ടുഞാൻ 

പൂമ്പാറ്റച്ചിറകിൽ ഒരു കടുകുപാടം നീന്തുകയാണ് 

കാടും, കാറ്റാടിയും, ചെമ്മരിയാടുകളും,

ആർക്കും പകുക്കാതെ എനിക്ക് മാത്രം

നീന്തിത്തുടിക്കാൻ ഉറവകൊണ്ട ചുടുനീരുറവയും

ഉള്ളൊരു ദേശം ലാക്കാക്കി.  


"അത്രമേൽ ദൂരത്തായാൽ  

എൻ്റെ പൊന്നേ നിനക്ക്  നീറില്ലേ, നോവില്ലേ "

എന്ന നിൻ്റെ പായാരം വേണ്ട.

'നീറ്റാതെ, നോവിക്കാതെ കാത്തോളാം കണ്ണേ '  

എന്ന ചൂണ്ടയിൽ എന്നെ കൊരുത്തു 

പൊരിമണലിൽ ഉറുമ്പരിക്കാൻ ഇട്ടവനേ;  

ദേശാടനക്കിളി കരയാറില്ലത്രേ 

അല്ലെങ്കിലാ വിലാപമാരും  കേൾക്കാറില്ലത്രേ.





Thursday, March 01, 2018

വഴികളും, ഒഴുക്കുകളും ഗൗനിക്കാത്ത,
ലോകത്തെ, കാലത്തെ കൂസാത്ത,
മദംപൊട്ടിയ ഒരു ഒറ്റയാൻ ...
എന്റെ പ്രണയത്താൽ മാത്രം മെരുങ്ങിയേക്കാവുന്ന,
ഇണങ്ങിയേക്കാവുന്ന
ഒരു ഒറ്റയാൻ .....!
ആ മുരടൻ എന്നെ മാത്രം പുറത്തേറ്റി,
തുമ്പിയാലൊന്നു ചേർത്തുവച്ച് -
കാടും മേടും അലയണം.
എന്റെ കുട്ടിക്കളി ഏറുമ്പോൾ,
ശരീരം ഒന്ന് കുലുക്കി,
ഒരു ചെറുചിരി പോലും വിടരാതെ,
"ഇപ്പോൾ താഴെയിടുമെന്നു" മുരടനക്കണം.
അല്പം കബനികോരി എന്നിലേക്ക്‌ തെറിപ്പിച്ച്‌,
തേക്കിലക്കുമ്പിളിൽ കാട്ടുനെല്ലിക്ക പൊട്ടിച്ചു തരുമ്പോൾ,
"ഇനി ബാണാസുരനിലേക്ക് " എന്ന് എനിക്ക് കിണുങ്ങണം.
"ഹോ മഹാ ശല്യം തന്നെ"
എന്നുമുഖം കറുപ്പിച്ചവൻ നടക്കുമ്പോൾ
ആ പാളച്ചെവിയിൽ
ഊതി ഇക്കിളിയാക്കണം.
"ഒന്നടങ്ങുന്നുണ്ടോ"
എന്ന് ചോദിക്കുമ്പോൾ
ആ പുറം കഴുത്തിലൊന്നു കടിക്കണം.
ബാണാസുരന്റെ നിറുകയിൽ
കിതച്ചെത്തുമ്പോൾ
അനുവാദം കാക്കാതെ,
പുറത്തുനിന്നിറങ്ങാതെ
അവനെ ചേർത്തു പിടിക്കണം.
"നിന്നെ പോലൊന്നിനെ കണ്ടിട്ടില്ലെന്നു"
പറഞ്ഞവൻ എടുത്തിറക്കും വരെ
അവിടത്തന്നെയിരിക്കണം.
കല്ലുംമുള്ളും തറഞ്ഞ കാൽകളിൽ
ഇത്തിരിക്കുഞ്ഞൻ കൺകളിൽ,
പരുപരുത്ത തുമ്പിയിൽ,
തളർന്ന മസ്തകത്തിൽ,
മദപ്പാടിൽ,
അമർത്തിയമർത്തി ചുംബിക്കണം.
പിന്നെയാ തല മടിയിൽ വച്ച്,
"മൊശകൊട.. എത്ര ഇഷ്ടാന്നറിയോടാ, പട്ടിക്കുട്ടി.."
എന്നൊരമ്മയാവണം.
ആ തലയിൽ തലോടി മാനം നോക്കി കിടന്ന്
ഒരോ പാട്ടിലേയും-
പ്രണയവും, നോവും, കിനാക്കളും
ഒരുമിച്ചറിയണം.
അതിൽ ലയിച്ചവൻ കിടക്കെ
അവനിൽ പ്രണയം ഉണ്ടാകുമോയെന്ന്,
ഞാനാകുമോ അവൻ്റെയുള്ളിലെന്ന്
എപ്പോഴത്തെയുംപോലെ,
എനിക്ക് ആകുലപ്പെടണം.
ബാണാസുരനിറങ്ങി നാളെ
ഞാൻ കൂട്ടിലേക്കും,
അവൻ കാട്ടിലേക്കും
സ്വത്രന്ത്രമാകുന്നതിനെക്കുറിച്ചോർത്തു
കണ്ണും നെഞ്ചും കലങ്ങണം.
അപ്രതീക്ഷിതമായി,
അവനെൻ്റെ വയറിൽ മുത്തി
"നീ പോണ്ടെടി പെണ്ണെ, എൻ്റെ പുറത്തെന്നെ കൂടിക്കോ"
എന്നുപറയുമെന്ന്,
വെറും വെറുതെ മോഹിക്കണം.
അറിയാതെപ്പോഴോ എന്നെ തഴുകുന്ന
ആ തുമ്പിക്കയ്യിൽ
-നക്ഷത്രങ്ങൾക്കും ഭൂമിക്കുമിടയിലെ
ആ സ്വർഗത്തിൽ-
തലചായ്ച്ചു ആകുലതകൾ മറന്നുറങ്ങണം...!
എന്നെ ആ സ്വർഗ്ഗത്തിൽ എന്നേക്കുമായുറങ്ങാൻ വിട്ട്
പിറ്റേന്നവൻ മാത്രം ഒറ്റയ്ക്ക് കുന്നിറങ്ങണം...!!!

Thursday, February 08, 2018

സച്ചിദാനന്ദന്റെ "ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാൽ" എന്നതിനൊരു മറുകുറിപ്പ്.


ഒരു പുരുഷനെ സ്നേഹിക്കുകയെന്നാൽ
പരുക്കനായ അവനെ കടഞ്ഞു കന്മദമാക്കുകയെന്നാണ് .

അടിതൊട്ട് മുടിവരെ പൊള്ളിയടർന്ന കനവുകളെ
ഉമിനീരാൽ ചേർത്തുവച്ച്‌ -
നിനവുകളാക്കുകയെന്നാണ്.

തന്നിൽ ആഴ്ന്ന വേരുകളെ ചുംബിച്ച്‌,
അതിരില്ലാത്ത ആകാശത്തിലേക്കു പടരാൻ
അവന് ചിറകുനൽകുകയെന്നാണ്.

അവനെ സ്നേഹിക്കുകയെന്നാൽ,
പകലന്തിയോളം വെന്തകാലുകളിൽ
സ്നേഹമായി ഒഴുകുകയെന്നാണ്.

രാത്രി, തളർന്ന ക്രൗഞ്ചത്തിന്
ചേക്കേറാൻ, വസന്തം തലോടിയ
മരമായി സ്വയംരൂപപ്പെടുകയെന്നാണ്.

ഒരു പുരുഷനെ സ്നേഹിക്കുകയെന്നാൽ
അസ്ഥിരതയുടെ കൊടുംകാട്ടിൽ
വൃണപ്പെടാൻ തയ്യാറായി,
ഒറ്റയാൾ യാത്രയ്ക്ക് ചൂട്ടുതെളിക്കുകയെന്നാണ്.

നാമ്പിടുമെന്നുറപ്പില്ലാത്ത അവനെന്ന ബീജത്തെ
പ്രണയക്കൂറുള്ളൊരു മണ്ണായി
കാറ്റും മഴയും കൊള്ളിക്കുകയെന്നാണ്.

അതെ, അവനെ പ്രണയിക്കുകയെന്നാൽ
കടുത്ത മുറിവൊളിക്കാൻ
അവൻതീർത്ത മാർച്ചട്ട,
അമർത്തിയ ചുംബനങ്ങളാലടർത്തി
ഉള്ളിലുറങ്ങുന്ന അഗ്നിശലഭങ്ങളെ
ഞാനെന്ന മഴക്കാട്ടിലേക്ക് അഴിച്ചുവിടുകയെന്നാണ്.

(PC: Nikhila Mary Vijay ;P)